വാഷിംഗ്ടൺ ഡിസി: ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരി ക്ക പിന്തിരിയണമെന്ന് കർദിനാൾമാർ.
ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള യുഎസ് വിദേശനയത്തിലേക്കു മടങ്ങാനും ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ലു. ടോബിൻ എന്നിവർ ആവശ്യപ്പെട്ടു. ട്രംപിന്റെ പേര് പരാമർശിക്കാതെയാണ് അമേരിക്കയിലെ പ്രമുഖ കർദിനാൾമാരുടെ സംയുക്ത പ്രസ്താവന.
ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ഇടുങ്ങിയ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളായി യുദ്ധങ്ങളെ കാണുന്നത് അംഗീകരിക്കാനാകില്ലെന്നും കർദിനാൾമാർ ചൂണ്ടിക്കാട്ടി.
അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം. അല്ലാതെ, ലോകത്തിനു ഭീഷണിയാകരുത്. അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയനയമായി സ്വീകരിക്കണം. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്. മനുഷ്യജീവനെയും ജീവിക്കാനുള്ള അവകാശത്തെയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ബഹുമാനിക്കുന്നതും സാമ്പത്തിക സഹായത്തിലൂടെ മനുഷ്യന്റെ അന്തസ് വർധിപ്പിക്കുന്നതുമായ വിദേശനയമാണു വേണ്ടത്.
സുവിശേഷത്തിൽ ഈശോമിശിഹാ പ്രഖ്യാപിച്ചതുപോലെ ശാശ്വത സമാധാനം കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും കർദിനാൾമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി ഈ വർഷം ലോകത്ത് അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യം ചെയ്യപ്പെടുകയാണെന്ന് കർദിനാൾമാർ ചൂണ്ടിക്കാട്ടി.
വെനസ്വേല, യുക്രെയ്ൻ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ സൈനികശക്തിയുടെ ഉപയോഗത്തെക്കുറിച്ചും സമാധാനത്തിന്റെ അർഥത്തെക്കുറിച്ചും അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നു. സ്വയംഭരണാധികാരത്തിനുള്ള രാജ്യങ്ങളുടെ അവകാശങ്ങൾ മാനിക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും -കർദിനാൾമാർ മുന്നറിയിപ്പ് നൽകി.
വെനസ്വേലയിലെയും ഗ്രീൻലാൻഡിലെയും ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലുകൾ ലോകസമാധാനത്തിനു ഭീഷണി സൃഷ്ടിക്കുകയും അമേരിക്ക-യൂറോപ്പ് ബന്ധം വഷളാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ കർദിനാൾമാർ രംഗത്തെത്തിയിരിക്കുന്നത്.